ആലപ്പുഴ: ആറാട്ടുപുഴയിൽ നഴ്സിങ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്നെന്ന് പരാതി. ആറാട്ടുപുഴ സ്വദേശി അർച്ചനയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അർച്ചനയുടെ ആത്മഹത്യ കുറിപ്പ് വോയ്സ് മെസേജുകൾ എന്നിവ പുറത്ത് വന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് ആറാട്ടുപുഴ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി അർച്ചന ഒതളങ്ങ കഴിച്ച് ആത്മഹത്യ ചെയ്തത്. കണ്ടല്ലൂർ സ്വദേശിയും മുൻ സഹപാഠിയുമായ യുവാവാണ് അർച്ചനയുടെ മരണത്തിന് ഉത്തരവാദിയെന്ന് കുടുംബം ആരോപിച്ചു. യുവാവുമായി അർച്ചന അടുപ്പത്തിലായിരുന്നു. എന്നാൽ, ഇയാൾ മനപ്പൂർവം ഒഴിവാകുകയാണെന്ന അർച്ചനയുടെ വോയിസ് ക്ലിപ്പുകളും പുറത്ത് വന്നിട്ടുണ്ട്.
പഠനം പൂർത്തിയായ ശേഷം യുവാവുമായി വിവാഹം കഴിച്ചു നൽകാമെന്ന് അർച്ചനയുടെ വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ, കൂടുതൽ സ്ത്രീധനം അവശ്യപ്പെട്ടത് ലഭിക്കാതെ വന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്.
അതേസമയം, അസ്വഭാവിക മരണത്തിനു മാത്രമാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് ആരോപണങ്ങൾ പരിശോധിക്കുമെന്നും തൃക്കുന്നപ്പുഴ എസ്എച്ച്ഒ അറിയിച്ചു.