തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രത്യേക സാഹചര്യത്തിൽ നീട്ടിവെക്കാനും കുട്ടനാട് ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ ധാരണയായി. വീഡിയോ കോൺഫറൻസായി നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
14ാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കൊരു പൊതു തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാനുള്ള സാധ്യതയാണുള്ളത്. അതു കണക്കാക്കിയാൽ 2021 മാർച്ച് പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പ് നവംബർ പകുതിയോടെ നടന്നാൽ മൂന്ന് മാസങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാൻ ലഭിക്കുക. മൂന്നര മാസത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭ അംഗത്തിന് കാര്യമായ ഒരു പ്രവർത്തനവും കാഴ്ചവെക്കാൻ സാധിക്കില്ലെെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടനാട് മണ്ഡലത്തിൽ തോമസ്ചാണ്ടിയുടെ മരണം മൂലം ഒഴിവുണ്ടാകുന്നത് 2019 ഡിസംബർ 20നാണ്. ചവറ മണ്ഡലത്തിൽ ഒഴിവുണ്ടാകുന്നത് 2020 മാർച്ച് 8നും. കുട്ടനാട് മണ്ഡലത്തിൽ ഒഴിവുണ്ടായി ആറ് മാസം കഴിഞ്ഞു. ഇതിനോടൊപ്പം കോവിഡ് വ്യാപനം വലിയ പ്രശ്നമായി തുടരുകയാണ്. സർക്കാർ സംവിധാനമാകെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. മൂന്ന് മാസം മാത്രം പ്രവർത്തിക്കാൻ കഴിയുന്ന നിയമസഭാംഗത്തെ തിരഞ്ഞെടുക്കാൻ ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണോ എന്ന വിഷയമാണ് സർവ്വ കക്ഷി യോഗത്തിൽ ചർച്ചയ്ക്ക് വെച്ചത്. പൊതു തിരഞ്ഞെടുപ്പിനൊപ്പം ഈ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന അഭിപ്രായമാണ് യോഗത്തിൽ അവതരിപ്പിച്ചത്. എല്ലാ കക്ഷികളും ഉപ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് ഐകകണ്ഠ്യേന ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി അറിയിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് ഭരണ സമിതിയുടെ 5 വർഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 2020 നവംബറിൽ പുതിയ ഭരണ സമിതികൾ അധികാരം ഏൽക്കേണ്ടതുണ്ട്. കുട്ടനാട് തിരഞ്ഞടുപ്പുമായി തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ കാണാനാവില്ല. 5 വർഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുക എന്ന ഭരണ ഘടനാ ചുമതല നിർവ്വഹിക്കുന്നതും മൂന്ന് മാസത്തേക്ക് ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നതും താരതമ്യം ചെയ്യാൻ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 16-ന് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സർവകക്ഷി യോഗത്തിലെ തീരുമാനം കമ്മിഷനെ പാർട്ടികൾ അറിയിക്കും.
കോവിഡ് വ്യാപനവും പാർട്ടികളുടെ അഭിപ്രായ ഐക്യവും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സർക്കാർ കേന്ദ്ര കമ്മിഷനോട് അഭ്യർഥിക്കും