ഡൽഹി: കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം സൈന്യം വെടിയുതിർത്തതായുള്ള ചൈനീസ് ആരോപണം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം വെടിവയ്പ് നടത്തിയിട്ടില്ല. ചൈനീസ് പട്ടാളമാണ് ധാരണകൾ ലംഘിച്ച് വെടിയുതിർത്തതെന്നും കരസേന അറിയിച്ചു.
അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. പാംഗോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം ഇന്ത്യൻ മേഖലയ്ക്ക് അടുത്തെത്തിയാണ് വെടിവയ്പ് നടത്തിയത്. പ്രപോനം ഉണ്ടായപ്പോഴും ഇന്ത്യൻ സൈന്യം സംയമനം പാലിച്ചെന്നും കരസേന വിശദമാക്കി.
പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പർവത പ്രദേശത്തിന് സമീപം ഇന്ത്യൻ സൈനികർ വെടിയുതിർത്തതിനെത്തുടർന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികർ പ്രത്യാക്രമണം നടത്താൻ നിർബന്ധിതരായെന്നാണ് ചെനയുടെ വെസ്റ്റേണ്‍ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
ഇന്ത്യ-ചൈന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെടിവയ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ, ഗാൽവൻ സംഘർഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.