ബംഗളൂരു: പാർക്കിൽ വ്യായാമം ചെയ്യുന്നതിനായി എത്തിയ നടിക്കുനേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. മോശം വസ്ത്രം ധരിച്ചെന്നും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കന്നട നടി സംയുക്ത ഹെഗ്ഡേയാണ് ഉപദ്രവത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്‌എസ്‌ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
ഹുലാ ഹൂപ്സ് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടിയാണ് നടിയും സുഹൃത്തുക്കളും പാര്‍ക്കില്‍ എത്തിയത്. സ്പോര്‍ട്സ് വേഷമാണ് നടി ധരിച്ചിരുന്നത്. എന്നാല്‍ അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
തുടര്‍ന്ന് നടിയേയും സുഹൃത്തുക്കളേയും ഉപദ്രവിക്കാനും അവര്‍ എത്തി. ഇത്തരം വേഷത്തില് നടന്ന് ആരെങ്കിലും ഉപദ്രവിച്ചാല്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ ബഹളം വച്ചതോടെ കുറേ ആളുകള്‍ കൂടാന്‍ തുടങ്ങി.
അതിനിടെ നടിയ്ക്ക് വിവാദമായിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നായി അവരുടെ ആരോപണം. പ്രശ്നം രൂക്ഷമായതോടെ പൊലീസ് എത്തിയെങ്കിലും താരത്തിന് എതിരെയുള്ള അധിക്ഷേപം തുടര്‍ന്നു. അതോടെ സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തു. തങ്ങളെ സഹായിക്കണമെന്നും അകാരണമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്. കൂടാതെ അസഭ്യം പറയുന്നവരേയും താരം വിഡിയോയില്‍ കാണിക്കുന്നുണ്ട്. സംഭവങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതും തടിച്ച് കൂടിയവരെ പ്രകോപിപ്പിച്ചു. നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ നാട്ടുകാരെ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
അതിന് പിന്നാലെ തങ്ങളെ ആദ്യം ഉപദ്രവിച്ച സ്ത്രീയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സംയുക്ത രംഗത്തെത്തി. കൂടാതെ നിരവധി വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന് പിന്തുണയുമായി പ്രമുഖ താരങ്ങളുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്.