മോസ്കോ: ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ചൈനയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. രണ്ട് മണിക്കൂറും 20 മിനിറ്റും കൂടിക്കാഴ്ച നീണ്ടതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് മന്ത്രിതല ചര്‍ച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്ഹെ രാജ്നാഥ് സിങ്ങിനോട് സമയം ചോദിച്ചത്. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്സിഒ) അംഗങ്ങളായ രാജ്യങ്ങളിൽ സുരക്ഷയും സമാധാനവും സ്ഥിരതയും നിലനിർത്തണമെങ്കിൽ പരസ്പര വിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം ആവശ്യമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയുടെ തീവ്രവാദ വിരുദ്ധ നിലപാടുകളെ ഇന്ത്യ വിലമതിക്കുന്നു. ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് രാജ്നാഥ് സിംഗ് നിലപാട് വ്യക്തമാക്കിയത്.
മേഖലയിൽ സ്ഥിരതയും സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിന് വിശ്വാസം, സഹകരണം, അക്രമരാഹിത്യം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കല്‍, അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കല്‍ തുടങ്ങിയവ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രതിരോധമന്ത്രി വേയ് ഫെന്ഹെയും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതിനിടയില്‍, ഇന്ത്യചൈന തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്. ചൈന ശക്തമായാണ് മുന്പോട്ട് പോവുന്നത്. തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ അമേരിക്കയ്ക്ക് താത്പര്യം ഉണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.