ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. യുപിയിലെ ലഖിംപുർ ഖേരിയിൽ വ്യാഴാഴ്ച രാവിലെയാണ് ഒരു കരിമ്പ് തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ലഖിംപുർ ഖേരി ജില്ലയിൽ തന്നെ 20 ദിവസത്തിനിടെ സമാനമായ മൂന്നാമത്തെ സംഭവമാണ് ഇത്.
ബുധനാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. സംഭവത്തിൽ മറ്റൊരു ഗ്രാമവാസിക്കെതിരെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. മുൻ വൈരാഗ്യത്തിന്റെ പേരിൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം.
സ്കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാൻ വീട്ടിൽ നിന്ന് പോയ 17-കാരിയെ ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയുള്ള വെള്ളം വറ്റിയ ഒരു കുളത്തിനടത്താണ് 17-കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിന് മുമ്പ് ലഖിംപുർ ഖേരി ജില്ലയിൽ തന്നെ 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വയലിലേക്ക് പോയ പെൺകുട്ടി തിരച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.