ബെംഗളൂരു: മലയാളികൾ ഉൾപ്പെട്ട ബെംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കന്നഡ നടി രാഗിണി ദ്വിവേദിയും ഭർത്താവും ഇന്ന് ചോദ്യം ചെയ്യലിനായി കർണാടക സെൻട്രൽ ക്രൈംബ്രാഞ്ചിന് മുൻപാകെ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സിനിമ രംഗത്തും സംഗീത രംഗത്തും ഉള്ള പ്രമുഖർ നിരീക്ഷണത്തിൽ ഉള്ളതായാണ് സൂചന.
മയക്കുമരുന്ന് പിടികൂടിയതോടെ കന്നഡ ചലച്ചിത്രമേഖലയുമായി ബന്ധം വെളിച്ചത്തുവരുകയാണ്. ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള സംവിധായകർ തങ്ങൾക്ക് ചില വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്ന് വ്യക്തമാക്കുകയും സിസിബിക്ക് മുന്നിൽ ഹാജരാവുകയും വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിൻ്റെ സഹോദരനാണ് ഇന്ദ്രജിത് ലങ്കേഷ്.
ഇദ്ദേഹം നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നത്. രാഗിണിയെ വിളിപ്പിച്ചതും ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്.
സീരിയൽ നടി അനിഖയാണ് കേസിൽ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയും . അനിയയുടെ ഡയറിയിൽ നിന്നും 15 നടീനടൻമാരുടെ വിവരങ്ങൾ ലഭ്യമായിരുന്നു.
കന്നഡ ചലച്ചിത്രമേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
അതേസമയം ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേർ അനൂബ് മുഹമ്മദിന് സഹായം നൽകിയിരുന്നതായുള്ള മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി എൻസിബി പരിശോധനകൾ നടത്തുന്നുണ്ട്.