തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ പത്തുമുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം അനുവദിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വിർച്വൽ ക്യൂ വഴിയാണ് ദർശനം.
പ്രതിദിനം 60 വിവാഹങ്ങൾക്കുള്ള ബുക്കിങ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. വാഹനപൂജ നടത്താനും തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് തീർഥാടകരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിന് സമീപം നിന്ന് ദർശനം നടത്തി ചുറ്റമ്പലം പ്രദക്ഷിണം വച്ച് ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള വാതിൽ വഴി പോകണം. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ തീർഥാടകർ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.
പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്തംബർ 14ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിലും നറുക്കെടുപ്പ് സെപ്തംബർ 15ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തും നടത്തും. കാലാവധി പൂർത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ, വനിതാ സെക്യൂരിറ്റിക്കാർ എന്നിവരുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഈ തസ്തികകളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് സെപ്തംബർ 14, 15 തീയതികളിൽ ശ്രീപത്മം ബിൽഡിങ്ങിൽ അഭിമുഖം നടത്തും.
ഭരണസമിതി യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരി, കെ അജിത്, ഇ പി ആർ വേശാല, കെ വി ഷാജി, അഡ്മിനിസ്‌ട്രേറ്റർ ടി ബ്രീജകുമാരി എന്നിവർ പങ്കെടുത്തു.
ഗുരുവായൂരിൽ ദിവസവും 1000 പേർക്ക് ദർശനം അനുവദിക്കും
By
August 30, 2020 7:55 pm