തിരുവനന്തപുരം: അടുത്ത വർഷം ജനുവരിയിൽ സ്കൂൾ തുറക്കാനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ അങ്കണത്തിലേക്ക് വരുന്ന കുട്ടികൾക്ക് പുതിയ സാഹചര്യം ഒരുക്കും. 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിൽ കെട്ടിട നിർമാണം നടത്തും. 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കും. 250 കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. എല്ലാ എൽപി സ്കൂളുകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 11,400 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് ഒരുക്കും.വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യും. 150 പുതിയ കോഴ്സുകൾ കോളജുകളിൽ പ്രഖ്യാപിക്കും. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും. സ്പെഷൽ റൂൾസിന് അവസാന രൂപം നൽകും. 100 ദിവസത്തിനുള്ളിൽ കോളജ്, ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്തികകൾ സൃഷ്ടിക്കും.
50,000 പേർക്ക് കാർഷികേതര മേഖലയിൽ ജോലി നൽകും. ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി മുടക്കി ഗ്രാമീണ റോഡുകൾക്ക് തുടക്കം കുറിക്കും. 1451 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് ഗതാഗത യോഗ്യമാക്കും. 158 കി.മീ റോഡ്, 21 പാലങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യും. 41 കിഫ്ബി പദ്ധതികൾ നവംബറിനുള്ളിൽ ഉദ്ഘാടനം ചെയ്യും.
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സാധിച്ചു. പെൻഷൻ തുക 600 രൂപയിൽ നിന്നും 1000 രൂപയായും 1300 രൂപയായും വർധിപ്പിച്ചു. 35 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷമായി വർധിച്ചു. 23 ലക്ഷം പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തി. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്തു. പെൻഷൻ 100 രൂപ വീതം വർധിപ്പിക്കും. ഇതു മാസം തോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു