തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ തലസ്ഥാനത്ത് പ്രതിഷേധം ആളി കത്തുന്നു. മഹിള കോണ്‍ഗ്രസ്, എസ്ഡിപിഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്പില് എത്തി.
മഹിളകോണ്ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധവുമായി എത്തിയ എസ്ഡിപിഐ, യുവമോർച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് ശേഷം കോൺഗ്രസും ബിജെപിയും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.
തലസ്ഥാന നഗരിയിലെ പ്രതിഷേധങ്ങളുടെ തനി ആവർത്തനം ആയിരുന്നു വിവിധ ജില്ലാ ആസ്ഥനങ്ങളിലേയ്ക്ക് നടത്തിയ മാർച്ചുകളിലും കാണാനായത്.
കണ്ണൂർ കളക്ട്രേറ്റിലേക്ക് ബിജെപി, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപിരങ്കി പ്രയോഗിച്ചു. ഇതോടെ യുവമോർച്ച-ബിജെപി പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമുണ്ടി. പോലീസ് ലാത്തിചാർജിൽ ചില പ്രവർത്തകർക്കു പരിക്കേറ്റു.
കൊച്ചിയിലും ആലപ്പുഴയിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്.