പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് എന്തെന്ന് കോടതി ചോദിച്ചു. നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും വിശദാംശങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
മൃതദേഹം മറവ് ചെയ്യാത്തത് എന്തെന്നും കോടതി ചോദിച്ചു. സംസ്കാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
സിബിഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഒപ്പുവെച്ചിരുന്നു. ശുപാർശ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് കൈമാറും. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റിൽ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ കുടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു കുടുംബം. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.