ഡൽഹി: കോൺഗ്രസ് അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിനുവേണ്ടി പോരാടാൻ പാർട്ടിയെ നയിക്കണമെന്നില്ലെന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ മതിയെന്നും അദ്ദേഹം പറയുന്നു. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പ്രിയങ്കയും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെ
ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും കോൺഗ്രസിന് അധ്യക്ഷൻ ഉണ്ടാകാനുള്ള സാധ്യയാണ് തെളിയുന്നത്.
‘ഞങ്ങൾ രണ്ടും അധ്യക്ഷ പദം ഏൽക്കേണ്ട എന്നാണ് രാഹുൽ പറഞ്ഞത്. അതിനോട് ഞാനും പൂർണമായും യോജിക്കുന്നു പാർട്ടിക്ക് അതിന്റെ ദിശ കണ്ടെത്തേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്.’ പ്രിയങ്ക പറഞ്ഞു. ‘നാളത്തെ ഇന്ത്യ’ എന്ന വിഷയത്തിൽ രാഷ്ട്രീയത്തിലെ പുതുതലമുറ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമർശം.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതാവായി അംഗീകരിക്കാൻ തയ്യാറാണെന്നും പ്രിയങ്ക പറയുന്നു’ യുപിയിൽ നിങ്ങളെ ആവശ്യമില്ല, ആൻഡമാനിലാണ് പ്രവർത്തിക്കേണ്ടതെന്ന് പാർട്ടി അധ്യക്ഷൻ പറഞ്ഞാൽ സന്തോഷത്തോടെ ഞാൻ അവിടേക്ക് പോകും.’ പ്രിയങ്ക പറയുന്നു.
തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്നാണ് രാഹുൽ പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചൊഴിഞ്ഞത്. തുടർന്ന് ഇടക്കാല പ്രസിഡന്റായി സോണിയാഗാന്ധി ചുമതലയേറ്റിരുന്നു. താത്കാലിക അധ്യക്ഷയായി സോണിയയും ഒരു വർഷം പൂർത്തിയാക്കുമ്പോഴാണ് പാർട്ടി അധ്യക്ഷന് വേണ്ടിയുളള മുറവിളി വീണ്ടും ശക്തമായത്.