വിജയവാഡ: ബിസിനസ് തർക്കത്തെ തുടർന്ന് മൂന്നു പേരെ കാറിനുള്ളിൽ ഇട്ട് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തെരഞ്ഞ് ആന്ധ്രാ പോലീസ്. വിജയവാഡയിലാണ് സംഭവം. ബിസിനസുകാരനായ ഗംഗാധർ, ഇയാളുടെ ഭാര്യ, സുഹൃത്ത് എന്നിവർക്കാണ് പൊള്ളലേറ്റത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഗംഗാധറിൻ്റെ ബിസിനസ് പങ്കാളി ആയിരുന്ന വേണുഗോപാല്‍ റെഡ്ഡി എന്നയാളാണ് കാര്‍ കത്തിച്ചത് എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
വേണുഗോപാല്‍ റെഡ്ഡിയും ഗംഗാധറും സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുകയും വില്‍ക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ബിസിനസ് നഷ്ടമായതിനെ തുടര്‍ന്ന് ഇരുവരും പങ്കാളിത്തം അവസാനിപ്പിച്ചു പിരിഞ്ഞു.
ഗംഗാധറിനോട് സംസാരിക്കുവാന്‍ വേണുഗോപാല്‍ ശ്രമിച്ചിരുന്നെങ്കിലും ഗംഗാധര്‍ പ്രതികരിച്ചില്ല. തിങ്കളാഴ്ച ഗംഗാധറും ഭാര്യയും ഒരു സുഹൃത്തും കൂടി വേണുഗോപാലിനെ കാണാന്‍ പോയി. കാറിനുള്ളില്‍ ഇരുന്നാണ് ഇവര്‍ സംസാരിച്ചത്.
സംസാരത്തിന് ഇടയില്‍ സിഗരറ്റ് വലിക്കുന്നതിനായി വേണുഗോപാല്‍ കാറില്‍ നിന്നും പുറത്തിറങ്ങി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കുപ്പിയില്‍ നിന്നും പെട്രോള്‍ കാറിലേക്ക് ഒഴിച്ചതിനു ശേഷം ഇയാള്‍ തീ കൊളുത്തി.
കാര്‍ കത്തിയപ്പോള്‍ ഇയാള്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെടുകയായിരുന്നു.