വെള്ളരിക്കുണ്ട്: കാസർഗോഡ് ബളാലിലെ പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ആൻ മേരിയുടെ സഹോദരൻ ആൽബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഐസ്ക്രീമിൽ വിഷം കലർത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ.
ഓഗസ്റ്റ് അഞ്ചിനാണ് ഐസ്ക്രീമിൽനിന്നും വിഷബാധയേറ്റ ആൻമേരി മരിച്ചത്. മാതാപിതാക്കളെയടക്കം കൊല്ലാനായിരുന്നു ആൽബിൻ പദ്ധതിയിട്ടതെന്നാണ് സൂചന. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പോലീസ് പറയുന്നത്.
ആൽബിനും ആൻമേരിയും കൂടെ ചേർന്നാണ് ഐസ്ക്രീം ഉണ്ടാക്കിയത്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച ശേഷം ആൻമേരിയ്ക്ക് ഛർദിയും വയറിളക്കവും ബാധിച്ചിരുന്നു. ഇതേത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു.
കുട്ടി മരിച്ചതിനു പിന്നാലെ പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോടെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബെന്നി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടയിൽ ഭാര്യ ബെസിയും മകൻ ആൽബിനും രോഗലക്ഷണങ്ങൾ പ്രകടമാവുകയും ഇവരെ കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് ബെസിയും ആൽബിനും ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലെത്തിയിരുന്നു.
ഐസ്ക്രീമിൽ വിഷം കലർത്തി ആൻമേരിയെ കൊലപ്പെടുത്തി;സഹോദരൻ കസ്റ്റഡിയിൽ
By
August 13, 2020 5:57 pm