ഡൽഹി: രാജ്യത്തെ നികുതി പിരിക്കൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്ലാറ്റ്ഫോം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചത്. സത്യസന്ധരായ നികുതി നൽകുന്നവരെ സഹായിക്കുന്നതിനാണ് പ്ലാറ്റ്ഫോം. ഘടനാപരമായ പരിഷ്കാരങ്ങൾ പുതിയ ചുവടുവയ്പ്പാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“സുതാര്യമായ നികുതി സമർപ്പണം-സത്യസന്ധർക്ക് ആദരം’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫേസ്ലെസ് അസസ്മെന്റ്, ഫേസ്ലെസ് അപ്പീൽ, ടാക്സ്പെയേഴ്സ് ചാർട്ടർ തുടങ്ങിയവ പ്ലാറ്റ്ഫോമിലുണ്ട്. ഫേസ്ലെസ് അസസ്മെന്റ്, ടാക്സ്പെയേഴ്സ് ചാർട്ടർ എന്നിവ ഇന്ന് നിലവിൽ വരും. ഫേസ്ലെസ് അപ്പീൽ സേവനം സെപ്റ്റംബർ 25ന് നിലവിൽ വരുമെന്നും മോദി അറിയിച്ചു.
നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്കാവുന്ന തരത്തില്‍ പരിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കമ്പ്യൂട്ടർ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം.
നികുതി സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുക, നികുതിദായകരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.ചുരുങ്ങിയ സമയംകൊണ്ട് നടപടികളില്‍ തീര്‍പ്പു കല്‍പ്പിക്കാനും പുതിയ സംവിധാനം കൊണ്ടു കഴിയും. പുതിയ പരിഷ്കരണം ദേശീയ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സത്യസന്ധരായ നികുതിദായകരെ ഭയരഹിതരാക്കുമെന്നും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് പ്രസംഗത്തിൽ പറഞ്ഞു.