ഡൽഹി: പോലീസും ആൾക്കൂട്ടവും നോക്കി നിൽക്കെ യുവാവിന് ഗോരക്ഷാപ്രവർത്തകരുടെ ക്രൂരമർദനം. മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മർദിക്കുകയും ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
രാജ്യതലസ്ഥാനത്തിന് സമീപം ഗുരുഗ്രാമിൽ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. പിക്കപ്പ് വാൻ ഡ്രൈവറായ ലുഖ്മാൻ എന്ന യുവാവിനെയാണ് പോലീസിന്റേയും നാട്ടുകാരുടേയും മുന്നിലിട്ട് തല്ലിചതച്ച് ഗോരക്ഷാ പ്രവർത്തകർ മൃതപ്രായനാക്കിയത്.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഗുരുഗ്രാമിലെ ബഹുരാഷ്ട്ര കമ്പനികളുടെ ടവറുകൾക്ക് സമീപത്ത് വെച്ചാണ് സംഭവം. പിക്കപ്പ് വാനിനെ എട്ട് കിലോമീറ്ററോളം പിന്തുടർന്ന ശേഷം തടഞ്ഞിട്ടായിരുന്നു ആക്രമണം. പശുവിന്റെ മാംസം കടത്തി എന്നാരോപിച്ചായിരുന്നു ലുഖ്മാനെ മർദിച്ചത്.
അക്രമികളെ പിടികൂടുന്നതിനേക്കാൾ വേഗത്തിൽ പോലീസ് പിടിച്ചെടുത്ത ഇറച്ചി പരിശോധനയക്കായി ലാബിലേക്ക് അയക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. വീഡിയോയിൽ അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
മർദിച്ചവശനാക്കിയ ശേഷം ലുഖ്മാനെ പിക്കപ്പ് വാനിൽ കെട്ടിയിട്ട് ബാഡ്ഷാപുർ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മർദിച്ചു. ലുഖ്മാനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോത്തിറച്ചിയായിരുന്നു വാഹനത്തിലെന്നും 50 വർഷത്തോളമായി ഈ ബിസിനസ് നടത്തുന്നുണ്ടെന്നും വാഹന ഉടമ പറഞ്ഞു