ആലപ്പുഴ: സാമൂഹ മാധ്യമങ്ങളില്‍ വൈറലായ ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടതല്ല് പകര്‍ത്തിയ കാമറമാൻ ഇപ്പോള്‍ നാട്ടിലെ താരമാണ്. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തിയത്. പോലീസ് കൂട്ടത്തല്ലിനെതിരെ കേസെടുത്തതോടെ പ്രധാന തെളിവാകുന്നതും അർജുൻ പകർത്തിയ ദൃശ്യങ്ങൾ ആവും.
സമൂഹമാധ്യമങ്ങളിൽ വയറലായ ഈ കൂട്ടത്തല്ല് നടന്ന സ്ഥലം ഇന്ന് വളരെ ശാന്തമാണ്.
കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ തൃക്കുന്നപുഴ പൊലീസ് കേസുമെടുത്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആ ദൃശ്യങ്ങൾക്ക് പിന്നിലെ കരങ്ങൾ ഈ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടേതാണ്.
അടിപിടിക്കൊടുവില്‍ താഴേയ്ക്ക് വീഴാന്‍ പോയ മൊബൈല്‍ കാമറ സംരക്ഷിക്കുന്നതിനിടെ അര്‍ജുനും നിസാര പരിക്കേറ്റു.
ആറാട്ടുപുഴ പെരുംമ്പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സിനിമയെ വെല്ലുന്ന കൂട്ടത്തല്ല് നടന്നത്. വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ വാസികൾ തമ്മിലടിക്കുകയായിരുന്നു.