കോട്ടയം: ഒറ്റ മഴ പെയ്താൽ വീട് വെള്ളത്തിലാണ്.
കോട്ടയം കാണക്കാരി പഞ്ചായത്തിലെ 13 ആം വാര്‍ഡില്‍ കഴിയുന്ന രണ്ട് കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ.
മുമ്പ് ഇങ്ങനൊരു പ്രശ്‌നം ഉണ്ടായിരുന്നില്ല. വീടിനു സമീപത്തെ നാടുകുന്നേല്‍ തോട് വൃത്തിയാക്കാത്തതാണ് വെളളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
കുറുമുള്ളൂര്‍, മോഴിക്കുളങ്ങര, നീണ്ടൂര്‍ മേഖലകളെ ബന്ധിപ്പിക്കുന്ന തോടാണിത്. 3 വർഷത്തോളമായി തോട്ടിലെ പുല്ല് നീക്കം ചെയ്യുന്നില്ല. പുല്ല് നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് നിരവധി തവണ ആധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
മഴ പെയ്ത് വെള്ളം നിറഞ്ഞാൽ ഈ കുടുംബങ്ങൾക്ക് പുറം ലോകവുമായുള്ള ബന്ധം നഷ്ടമാവും.
നിലവില്‍ വെള്ളം ഒഴുകിപ്പോകുന്നതിന് മറ്റ് വഴികളില്ല. അതുകൊണ്ടുതന്നെ വീടുകളില്‍ വെള്ളം കയറിയാല്‍ ഇറങ്ങാന്‍ രണ്ട് ദിവസമെങ്കിലുമെടുക്കും.
ഈ രണ്ട് കുടുംബങ്ങളും തല്‍കാലം ബന്ധു വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വെള്ളക്കെട്ടു മൂലം വഴി തടസപ്പെടുന്നതും കിണറ്റിലെ വെള്ളം മലിനമാകുന്നതും ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന പത്തോളം വീടുകളും ഈ മേഖലയിലുണ്ട്.