തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സർക്കാർ ഇക്കാര്യങ്ങളിൽ നിന്നും പിന്മാറിയെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചു.
കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന് പറഞ്ഞ കോവിഡ് രോഗികളെ ആര് പരിശോധിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സർക്കാരിന് എന്ത് റോളാണുള്ളത്.
നിർദേശം തരുക മാത്രം ചെയ്യും. അത് ലംഘിച്ചാൽ ക്രൂരമായി ശിക്ഷിക്കും. ഇത് എത്രമാത്രം ശരിയാണെന്ന് ചിന്തിക്കണം. എല്ലാ ക്വാറന്റൈൻ പദ്ധതികളും പാളി. സർക്കാരിന്റെ ആറ് മാസത്തെ കോവിഡ് പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ പരാജയമാണ് ഫലം. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നില്ല. ജനം ദാരിദ്രവും പട്ടിണിയും ദുരിതവും അനുഭവിക്കുന്നു.
എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ പ്രതിസന്ധിയിലാണ്. ജനങ്ങൾക്ക് നേരിട്ട് 5,000 രൂപ നൽകുന്ന പദ്ധതി സർക്കാർ ആവിഷ്ക്കരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്. കോവിഡ് രേഖകളിലും സർക്കാർ കൃത്രിമത്വം കാണിക്കുന്നു.
കൂടുതൽ ജാഗ്രതയോടെ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിനെ ഓർമിപ്പിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.