കൊച്ചി: കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റി. സ്വർണക്കടത്തുകേസിൽ സിപിഎം ബന്ധം മുൻനിർത്തി അനീഷ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സ്വർണക്കടത്ത് പിടിക്കപ്പെട്ടപ്പോൾ കസ്റ്റംസ് ഓഫീസിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺകോൾ വന്നിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകരോട് അനീഷ് രാജ് പറഞ്ഞു. ഇതോടെ ഇദ്ദേഹത്തിന് രാഷ്ട്രീയ ബന്ധമുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രതികരണം നടത്തിയത് എന്ന് ആരോപണമുണ്ടായി.
അനീഷ് രാജിന്റെ ജ്യേഷ്ഠൻ സിപിഎം കൗൺസിലറായിരുന്നു. അനീഷ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇതിൽനിന്നെല്ലാം ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധം വ്യക്തമാണ് എന്ന തരത്തിലാണ് പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ഉന്നയിച്ചത്.
ഇതുസംബന്ധിച്ച് കേന്ദ്രം നടത്തിയ അന്വേഷണത്തെത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന അനീഷ് രാജിന്റെ പരാമർശം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിരോധത്തിനായി ചൂണ്ടിക്കാട്ടിയിരുന്നു.