ബംഗളൂരു :കോവിഡ് വ്യാപനം രൂക്ഷമാകുന്ന ബംഗളൂരു നഗരത്തിൽ മൂവായിരത്തിലേറെ രോഗികളെ കാണാനില്ല. രോഗം സ്ഥിരീകരിച്ച 3338 പേരെ കാണാനില്ലെന്ന് ബംഗളൂരു കോർപറേഷൻ കമീഷണർ എൻ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പലരും പരേിശോധനാസമയത്ത് തെറ്റായ ഫോൺ നമ്പരും വിലാസവുമാണ് നൽകയത്. ഇതേത്തുടർന്ന് പരിശോധനയ്‌ക്ക് എത്തുന്നവരുടെ തിരിച്ചറിയൽ രേഖ വാങ്ങാനും ഫോൺ നമ്പർ പരിശോധിക്കാനും തീരുമാനിച്ചു.
രോഗകേന്ദ്രമായി നഗരം
ദക്ഷിണേന്ത്യയിൽ ദിവസവും ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിക്കുന്ന നഗരമായി ബംഗളൂരു. അനിയന്ത്രിതമായ രോഗവ്യാപനം തടയാൻ നടപ്പാക്കിയ ഒരാഴ്‌ചത്തെ സമ്പൂർണ അടച്ചിടൽ ഗുണംചെയ്‌തില്ല. ഈ കാലയളവിൽ രോഗികളുടെഎണ്ണം കുതിച്ചുച്ചാടി. അടച്ചിടലിൽ രോഗബാധിതർ 45 ശതമാനം വർധിച്ചു. പ്രതിദിന രോഗികളുടെ ശരാശരി 1373ൽ നിന്ന് 1996 ആയി. 24 മണിക്കൂറിനിടെ 1950 പുതിയ രോഗികൾ. നഗരത്തിലെ ആകെ രോഗികൾ 45,453 ആയി. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ 27,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
10,232 അടച്ചിടൽ മേഖല
ബംഗളൂരു നഗരത്തിൽ നിലവിലുള്ളത് 10,232 അടച്ചിടൽ മേഖല. കഴിഞ്ഞ ദിവസംമാത്രം 746 ഇടങ്ങൾ അടച്ചിട്ടു. പരിശോധനനിരക്ക് കുറവും രോഗ സ്ഥിരീകരണനിരക്ക് ഉയർന്നുമാണുള്ളത്. ദിവസം ശരാശരി 6457 പരിശോധനയാണ് നടത്തുന്നത്. ബംഗളൂരുവിനു സമാനമായി രോഗം വ്യാപിക്കുന്ന ഡൽഹിയിൽ പരിശോധന ശരാശരി 20,241 ആണ്. ജൂൺ 22ലെ 1.8 ശതമാനത്തിൽനിന്ന് ജൂലൈ ആറിന് 8.5ഉം നിലവിൽ 14.6 ശതമാനവുമായി ഉയർന്നു.
പരിശോധിക്കുന്നവരിൽ ഏഴിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു. നേരത്തേ ഇത് 55ന് ഒന്ന് എന്ന നിരക്കിലായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരത്തിനായി ബംഗളൂരുവിലെ സർക്കാർ ശ്‌മശാനങ്ങളിൽ ഈടാക്കിയിരുന്ന ഫീസ് പിൻവലിക്കാൻ തീരുമാനിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 5199 പേർകൂടി രോഗബാധിതരായതോടെ രോഗികൾ 96,141 ആയി. 82 പേർ മരിച്ചതോടെ മരണസംഖ്യ 1878.
ബംഗളൂരുവിൽ 3338 കോവിഡ് രോഗികളെ കാണാനില്ല
By
July 26, 2020 11:58 pm