മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ ലോക ദുരന്തമായി! ചെല്‍സി അനായാസം എഫ് എ കപ്പ് ഫൈനലില്‍ ആഴ്‌സണലിനെ നേരിടാന്‍ ടിക്കറ്റെടുത്തു. സെമിഫൈനലില്‍ 3-1ന് മാഞ്ചസ്റ്റര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മൂന്ന് ഗോളുകളും ഗോളിയുടെ നിലവാരമില്ലാത്ത പ്രകടനത്തിന്റെ ഫലം. ഒലിവര്‍ ജിറൂദ് (45+11), മാസന്‍ മൗണ്ട് (46) എന്നിവര്‍ ചെല്‍സിക്കായി ഗോളടിച്ചപ്പോള്‍ ഹാരി മാഗ്വുര്‍ (74, സെല്‍ഫ് ഗോള്‍) അബദ്ധത്തില്‍ സ്വന്തം വലയില്‍ പന്തെത്തിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍നാണ്ടസ് നേടി.
തുടക്കം മുതല്‍ മത്സരത്തില്‍ വ്യക്തമായ ഗെയിം പ്ലാന്‍ കാഴ്ചവെച്ചത് ചെല്‍സിയായിരുന്നു. മധ്യനിരയില്‍ താളം കിട്ടാതെ യുനൈറ്റഡ് വലഞ്ഞപ്പോള്‍ കോച്ചിന് പോള്‍ പോഗബയോട് പതിനെട്ടാം മിനുട്ടില്‍ തന്നെ വാം അപ് ചെയ്യാന്‍ ആവശ്യപ്പെടേണ്ടി വന്നു. ആദ്യ പകുതിയില്‍ ബെയ്‌ലിയെ പിന്‍വലിച്ച് മാര്‍ഷ്വലിനെ ഇറക്കിയ കോച്ച് സോള്‍സ്‌ജെര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോഗ്ബയെയും ഗ്രീന്‍വുഡിനെയും കളത്തിലിറക്കി. ഫിനിഷിംഗില്‍ പരാജയപ്പെട്ട റാഷ്‌ഫോഡിനെയും പിന്‍വലിക്കേണ്ടി വന്നു. പകരമിറങ്ങിയ ഇഹാലോക്കും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.
ഗോളി ഡേവിഡ് ഡി ഗിയയുടെ തണുപ്പന്‍ പ്രകടനം ആയിരുന്നു ഇന്നത്തെ മത്സരത്തിൽ. ചെല്‍സി നേടിയ രണ്ടാം ഗോള്‍ അതിൻറെ പ്രകട ഉദാഹരണമാണ്. മാസന്‍ മൗണ്ട് ബോക്‌സിന് പുറത്ത് വെച്ച് ഷൂട്ട് ചെയ്തത് ഗോള്‍ കീപ്പിംഗ് ബേസിക് അറിയുന്ന ആരും തടയും. പക്ഷേ, ഡേവിഡ് പന്ത് തട്ടിയിട്ടത് വലയിലേക്കാണ്. രണ്ടാം ഗോള്‍ വഴങ്ങിയതോടെ യുനൈറ്റഡ് ടീമിന്റെ ഊര്‍ജം നഷ്ടമായി. ഇതിനിടെ ഒരു മുഴുനീള ഡൈവിംഗ് നടത്തി ഗോള്‍ തടഞ്ഞ് ഡേവിഡ് പ്രായച്ഛിത്തം ചെയ്തു. പക്ഷേ, അടുത്ത പിഴവ് എഴുപത്തിനാലാം മിനുട്ടില്‍ സംഭവിച്ചതോടെ കഥ കഴിഞ്ഞു