വർക്കല: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും ബുദ്ധിമാന്ദ്യമുള്ള കുട്ടിയുമായ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്കൻ പിടിയിലായി. വർക്കല ചിക്കൂർ ഫിഷർമാൻ കോളനിയിൽ അയിഷ മൻസിലിൽ റിയാസ് (46) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവ് മാനസികരോഗത്തിന് ചികിത്സയിലും പിതാവ് ബുദ്ധിമാന്ദ്യവുമുള്ള ആളുമാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ റിയാസ് പെൺകുട്ടിയുടെ വീട്ടിലെ ചില മരാമത്ത് ജോലികൾക്ക് എത്തുകയും മാതാപിതാക്കളുമായി സൗഹൃദത്തിലാവുകയും ഇത് മുതലെടുത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശനത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വർക്കല സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യേഗസ്ഥർ ഒരു സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സാന്നിദ്ധ്യത്തിൽ കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോളാണ് പീഡനവിവരം വെളിപ്പെടുത്തിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞ് ഒളിവിൽ പോയ ഇയാളെ കൊല്ലം മയ്യനാട് മുക്കത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.വർക്കല സർക്കിൾ ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.