തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് സെക്രട്ടേറിയറ്റിന് എതിർവശത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ ഫ്ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടേറിയറ്റ് ജീവനക്കാരൻ. അരുൺ എന്ന ജീവനക്കാരനാണ് ഫ്ളാറ്റ് ബുക്ക് ചെയ്തത്. ശിവശങ്കറിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരനെന്നു പറഞ്ഞാണ് അരുൺ ഫ്ളാറ്റ് ബുക്ക് ചെയ്തത്. കള്ളക്കടത്ത് സംഘത്തിന്റെ ചർച്ചകളിൽ സ്വപ്നയുടെ ഭർത്താവ് ജയശങ്കറും പങ്കാളിയായിട്ടുണ്ട്.
ഇന്നലെ എം. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് നിർണായകമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കള്ളക്കടത്ത് സംഘവുമായി വളരെ അടുത്ത ബന്ധം ശിവശങ്കറിനുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന് വ്യക്തമായിരിക്കുന്നത്. ശിവശങ്കറിന് ഫ്ളാറ്റ് ഉണ്ടെന്ന് പറയുന്ന ഹെദർ ഹൈറ്റ്സിൽ തന്നെയാണ് കള്ളക്കടത്ത് സംഘവും താമസിച്ചിരുന്നത്.
കള്ളക്കടത്ത് സംഘങ്ങൾക്ക് താമസിക്കാൻ ഇവിടെ ആദ്യം ഫ്ളാറ്റ് ബുക്ക് ചെയ്തത് ഏഴാം നിലയിലാണ്. ഇവിടെ ഫ്ളാറ്റ് ബുക്ക് ചെയ്യുന്നതിന് ഇങ്ങോട്ടേക്ക് ആദ്യമായി ഫോൺ വിളിച്ചത് അരുൺ എന്നയാൾ ആണ്. ഇയാൾ സ്വയം പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പിൽ എം. ശിവശങ്കറിന്റെ അസോസിയേറ്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ ആണെന്നാണ്. പല തവണ അരുൺ ഫ്ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.
അരുൺ ബുക്ക് ചെയ്ത ഫ്ളാറ്റിലേക്ക് ആദ്യം വരുന്നത് സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ആണ്. മേയ് ആദ്യവാരത്തിനു ശേഷം നിരവധി തവണ ജയശങ്കർ ഇവിടെ താമസിച്ചിട്ടുണ്ട്. ഹെദർ ഹൈറ്റ്സിൽ പല മുറികളിൽ പ്രതിദിന വാടകയ്ക്ക് ജയശങ്കർ പലപ്പോഴായി താമസിച്ചു. ജയശങ്കർ ഇവിടെ നൽകിയിരുന്ന തിരിച്ചറിയൽ കാർഡും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ഒമ്പതു മണിക്കൂറോളം ശിവശങ്കറിനെ ചോദ്യം ചെയ്തുവെങ്കിലും കസ്റ്റംസ് തൃപ്തരല്ലെന്നാണ് സൂചന. ഇദ്ദേഹത്തെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ഫ്ളാറ്റ് ബുക്ക് ചെയ്യാൻ വിളിച്ച അരുണിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അരുണാണ് കള്ളക്കടത്ത് പ്രതികൾക്കു വേണ്ടി ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് ശിവശങ്കറും ഇന്നലെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ജയശങ്കറെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കള്ളക്കടത്ത് സംഘത്തെ കുറിച്ച് സുവ്യക്തമായ വിവരങ്ങൾ ശിവശങ്കറിൽനിന്ന് കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഫ്ളാറ്റുകൾ ബുക്ക് ചെയ്തത് താൻ പറഞ്ഞിട്ടാണെന്നാണ് ശിവശങ്കർ പറഞ്ഞിട്ടുള്ളത്. ഈ ഫ്ളാറ്റിൽ നടന്ന പത്തോളം ചർച്ചകളിൽ ജയശങ്കറും പങ്കാളിയായിരുന്നു എന്നതാണ് മറ്റൊരു വിവരം. രാത്രികാലങ്ങളിൽ വരികയും പിറ്റേന്ന് ഉച്ചയ്ക്ക് മുൻപ് പോവുകയുമായിരുന്നു രീതി. ഈ സമയത്ത് റമീസ്, സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവരൊക്കെ തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കാളിയായെന്നാണ് സൂചന.