തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സസ്പെൻഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരാളെ സസ്പെൻഡ് ചെയ്യണമെങ്കില്‍ അതിനാവശ്യമായ വസ്തുതകള്‍ വേണം. ആ വസ്തുതകള്‍ ഇതുവരെ ഉണ്ടായിട്ടില്ല, നാളെ ഉണ്ടാവില്ലെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ഉണ്ടായാൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ശിവശങ്കർ സ്വർണക്കടത്തു കേസിലെ പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാനാവില്ല. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് വ്യക്തമായാല്‍ നടപടിയെടുക്കും. ഇപ്പോള്‍ ഇത് സംബന്ധിച്ച് പല കഥകളും വരും. അതില്‍ വസ്തുതയുണ്ടെങ്കില്‍ നിങ്ങള്‍ പുറത്തുകൊണ്ടുവരൂ എന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി.ജലീൽ ബന്ധപ്പെട്ടതിനെക്കുറിച്ചും മുഖ്യമന്ത്രി മറുപടി നൽകി. ഔദ്യോഗിക ആവശ്യത്തിനു മന്ത്രി കോൺസുലേറ്റ് ജനറലുമായി സംസാരിച്ചിരുന്നു. അവിടെനിന്ന് ഈ സ്ത്രീയെ ബന്ധപ്പെടാൻ പറഞ്ഞ് മൊബൈൽ നമ്പർ എസ്എംഎസായി അയച്ചു കൊടുത്തു. തുടർന്നാണ് അദ്ദേഹം അവരെ ഫോണിൽ വിളിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.