തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ക്ലസ്റ്ററുകൾ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. വിവിധ ജില്ലകളിലായി രൂപപ്പെട്ട ക്ലസ്റ്ററുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് റിപ്പോർട്ട്.
കടലോര മേഖലകൾ, ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂർ സിഐഎസ്എഫ്, ഡിഎസ്സി ക്യാമ്പുകൾ തുടങ്ങിയ ഇടങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സമ്പർക്കത്തിലൂടെ കോവിഡ് പടർന്ന് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് ഇതുവരെ 51 ക്ലസ്റ്ററുകൾ ഉണ്ടായി. കൊല്ലത്ത് പതിനൊന്നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളിൽ നാല് വീതവും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകൾ. ഇതുവരെ 15 ക്ലസ്റ്ററുകൾ നിയന്ത്രണ വിധേയമായി എന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.