കൊച്ചി: സ്വർണക്കടത്ത് കേസിൽ ഇന്നലെ പിടിയിലായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും ഇന്ന് കേരളത്തിലെത്തിക്കും. എൻഐഎ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.കൊച്ചിയിൽ എത്തിച്ച ശേഷം ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം.
ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ നിന്നാണ് ഇരുവരും പിടിയിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു.
സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോൾ വന്നത്. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പ്രതികൾ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോൾ സ്വപ്നയ്ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.
അതേസമയം, കസ്റ്റംസ് ഓഫീസുകളിൽ സിഐഎസ്എഫ് സുരക്ഷ കൂട്ടി. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല. ഇവർ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ എത്തി ചുമതലയേറ്റു. സ്വർണ്ണം കണ്ടെത്തിയ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിക്കും സിഐഎസ്എഫ് സുരക്ഷ ഏർപ്പെടുത്തി.