തിരുവനന്തപുരം : ഐടി സെക്രട്ടറി ശിവശങ്കറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നു. ഇത് എന്തിനായിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണം നടത്തുന്നതിൽ യാതൊരു പ്രസക്തിയുമില്ലെന്നും ധാർമ്മികതയുണ്ടെങ്കിൽ സ്ഥാനം രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
“മുഖ്യമന്ത്രിയറിയാതെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എങ്ങനെ പ്രവർത്തിക്കാനാകും. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയും പ്രോട്ടോക്കോൾ ഓഫീസറുമെല്ലാം ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണ്ടേ. മാധ്യമ ഉപദേഷ്ടാവ് എന്തിനാണ് പലതവണ വിദേശസന്ദർശനം നടത്തിയതെന്ന് അന്വേഷിക്കണം.
എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി മടിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഈ കേസിൽ ആരോപണമുയരുന്നത് പിണറായി വിജയനു നേർക്കാണ്”, സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരേയും അവരുടെ സ്ഥാപനത്തിനെതിരേയും കെ സുരേന്ദ്രൻ ആരേപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മകൾ ബംഗളൂരു കേന്ദ്രമായി നടത്തുന്ന വ്യവസായത്തിന് ഐടി സെക്രട്ടറിയുടെ പദവി ശിവശങ്കർ എങ്ങനെയാണ് ദുരുപയോഗം ചെയ്തതെന്ന് അന്വേഷിക്കേണ്ടെയെന്നും സുരേന്ദ്രൻ ചോദിച്ചു.
തിരുവനന്തപുരം കൈപ്പിടിയിലൊതുക്കാൻ എന്താണ് കുറച്ചുകാലമായി സർക്കാരിനുള്ള താത്പര്യമെന്നും അതെല്ലാം അന്വേഷിക്കപ്പെടേണ്ടതുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.