ബംഗളൂരു: കർണാടകയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 32 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 പേർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കമുണ്ടെന്ന് സംശയിക്കുന്ന 80 വിദ്യാർഥികളെ വീടുകളിൽ നിരീക്ഷണത്തിലാക്കിയതായി കർണാടക സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.
7.60 ലക്ഷത്തിലധികം വിദ്യാർഥികളാണ് ജൂൺ 25 മുതൽ ജൂലൈ മൂന്നു വരെ നടന്ന പരീക്ഷ എഴുതിയത്. 14,745 വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരായില്ല. 3,911 കുട്ടികൾ കണ്ടെയ്ൻമെന്റ് സോണിലായതിനാൽ പരീക്ഷ എഴുതാനായില്ല. അസുഖം ബാധിച്ചതിനാൽ 863 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തില്ല.
കഴിഞ്ഞാഴ്ച ഹസനിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പരിശോധന നടത്തിയിട്ടും ജൂൺ 25ന് ഒരു വിദ്യാർഥി പരീക്ഷ എഴുതിയതായും റിപ്പോർട്ടുണ്ട്. പരീക്ഷ എഴുതിയതിനു തൊട്ടുപിന്നാലെ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന ഫലം വരുകയും ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് മാർച്ച് 27 മുതൽ ഏപ്രിൽ ഒമ്പത് വരെ നടക്കാനിരുന്ന എസ്എസ്എൽസി പരീക്ഷ സർക്കാർ മാറ്റിവച്ചത്. പരീക്ഷാ ഹാളിൽ ഹാൻഡ് സാനിറ്റൈസറും കോവിഡ് ലക്ഷണമുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറിയും ക്രമീകരിച്ചിരുന്നു