ആലപ്പുഴ: ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55)ചൊവാഴ്ച രാത്രി മരിച്ചത്. ജൂൺ നാലിനാണ് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ചികിത്സയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാൽവിൽ തറഞ്ഞു കയറുകയായിരുന്നു. ഇതേത്തുടർന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ സ്റ്റെന്റ് നീക്കം ചെയ്തെങ്കിലും അണുബാധ മൂലം ആരോഗ്യനില ഗുരുതരമാകുകയും കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയുമായിരുന്നു.
ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബിന്ദുവിനെ തട്ടാരമ്പലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇസിജി പരിശോധനയിൽ തകരാർ ഉണ്ടെന്ന് പറഞ്ഞു ആൻജിയോഗ്രാം നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്കിടെയാണ് സ്റ്റെന്റ് വാൽവിൽ തറഞ്ഞുകയറിയത്. തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ചെലവായ രണ്ടരലക്ഷത്തിലേറെ രൂപ നൽകാമെന്ന് തട്ടാരമ്പലത്തിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു