തിരുവനന്തപുരം: പ്രവാസികൾക്കായി ഡ്രീം കേരള എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദഗ്‍ധരുണ്ട്.
മെയ് ഏഴിന് ശേഷം ഇന്നലെ വരെ 870 വിമാനങ്ങളും മൂന്ന് കപ്പലുകളും വിദേശത്ത് നിന്നെത്തി. 600 ചാർട്ടേർഡ് വിമാനം. യുഎയിൽ നിന്ന് 447 വിമാനങ്ങളിൽ 73000 പേരെത്തി. ആകെ വന്ന 143147 പേരിൽ 52 ശതമാനവും തൊഴിൽ നഷ്ടപ്പെട്ടവരാണ്. വിസ കാലാവധി തീർന്ന 46753 പേരെത്തി. 1543 വിമാനങ്ങൾക്കാണ് അനുമതി നൽകിയത്. കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകും. ആർക്കും നിഷേധിക്കില്ല. കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായക പങ്കാണ് വിദേശത്ത് ജോലി ചെയ്യുന്നവർ നൽകുന്നത്.
ആളോഹരി വരുമാനം ഉയർന്ന് നിൽക്കുന്നത് പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് കൊണ്ടാണ്. 2018 ലെ സർവേ പ്രകാരം 85000 കോടിയാണ് നാട്ടിലേക്ക് അയക്കുന്നത്. ഇപ്പോഴത് ഒരു ലക്ഷം കോടി കടന്നു. 2018 ലെ കണക്ക് പ്രകാരം 169944 കോടി രൂപ കേരളത്തിലെ ബാങ്കുകളിൽ പ്രവാസികൾ നിക്ഷേപിച്ചിട്ടുണ്ട്.
പ്രവാസികളുടെ അറിവും കഴിവും വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ലോക കേരള സഭയ്ക്ക് ഉള്ളത്. തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനും ഒട്ടേറെ നടപടികൾ സംസ്ഥാനം സ്വീകരിച്ചു. കൊവിഡ് മഹാമാരി രംഗത്ത് മറ്റൊരു പ്രതിസന്ധി ഉണ്ടാക്കി. സാമ്പത്തികാഘാതം എല്ലാ രാജ്യത്തെയും ബാധിച്ചു. തൊഴിൽ നഷ്ടപ്പെട്ട് കൂടുതൽ പേർ നാട്ടിലേക്ക് തിരികെ വരുന്നു. ഇത് സർക്കാർ ഗൗരവമായി വിലയിരുത്തി.
ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനത്തിന് നിർദ്ദേശവും ആശയവും സമർപ്പിക്കും. ആശയം നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ ഹാക്കത്തോൺ നടത്തും. വിദഗ്ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങൾ അതത് വകുപ്പുകൾക്ക് വിദഗ്ധ സമിതി നൽകും. ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കും