കോഴിക്കോട്: ഇന്നലെ ഷാർജയിൽ മരിച്ച നിതിന്റെ ഭാര്യ ആതിരക്ക് പെൺകുഞ്ഞ് പിറന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയിലുടെയാണ് കുഞ്ഞ് ജനിച്ചത്. നിതിന്റെ മരണം ആതിരയെ അറിയിച്ചിട്ടില്ല.
കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് നിതിനും ആതിരയും വാർത്തകളിൽ നിറഞ്ഞത്. അതിന് മുന്നേ ഷാർജയിൽ ജീവകാരുണ്യ, രക്തദാന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിൻ ചന്ദ്രൻ (29)
തിങ്കളാഴ്ച പുലർച്ചെയാണ് ദുബായിൽ നിര്യാതനായത്. ഗർഭിണിയായ ഭാര്യ ആതിരയെ നാട്ടിലേക്ക് അയച്ചശേഷം ദുബായിൽ തുടരുകയായിരുന്നു നിതിൻ.
ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ഉണരാൻ വൈകിയതോടെ സഹപ്രവർത്തകർ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്നാണ് മരിച്ചതറിഞ്ഞത്.
ഐ ടി എൻജിനിയറായ പേരാമ്പ്ര വാല്യക്കോട്ടെ കൊളത്തോറത്ത് ആതിര പ്രസവത്തിനായാണ് നാട്ടിലേക്ക് വന്നത്. നിതിനുമൊന്നിച്ച് വരാനായിരുന്നു ആദ്യതീരുമാനം. യാത്ര നീണ്ടുപോയാൽ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് ഭയന്നാണ് സുപ്രീം കോടതിയിലെത്തിയത്. രണ്ട് പേർക്കും ഒന്നിച്ച് വരാൻ കഴിഞ്ഞില്ലെങ്കിലും മെയ് ഏഴിന്റെ ആദ്യ വിമാനത്തിൽ തന്നെ ആതിരക്ക് കേരളത്തിലെത്താനായി. എട്ടുമാസം ഗർഭിണിയായ ആതിര ഭർത്താവിന്റെ വരവ് കാത്തിരിക്കുമ്പോഴാണ് മരണമെത്തിയത്.
നിതിന് എന്തോ അസുഖമുണ്ടെന്നേ വീട്ടിൽ അറിയിച്ചിരുന്നുള്ളൂ. വിവരമറിഞ്ഞ് ബോധരഹിതയായ ആതിരയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിതിന്റെ മൃതദേഹം കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുമായി ആശുപത്രിയിലാണ്. പരിശോധനാഫലം നെഗറ്റീവായാൽ നാട്ടിലേക്ക് കൊണ്ടുവരും. ദുബായിലെ യൂറോ ഗൾഫ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്നു നിതിൻ.
ആതിരക്ക് കുഞ്ഞ് പിറന്നു,കണ്മണി കൂട്ടാകട്ടെ, കരുത്താകട്ടെ
By
June 9, 2020 3:52 pm