കൊച്ചി: ശമ്പളം ഓർഡിനൻസിന് സ്റ്റേയില്ല. സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി. സർക്കാരിൻറെ അധികാരത്തിൽ ഇടപെടുന്നില്ലെന്നും കോടതി.സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള ദുരന്ത, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓർഡിനൻസ് നിയമപരമായി നിലനിൽക്കുന്നതാണ്. സർക്കാരിന് അധികാരമുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. ഓർഡിനൻസിൽ ശമ്പളം തിരിച്ചു നൽകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സർക്കാർ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ലക്ഷ്യം വ്യക്തമാണ്. ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. എല്ലാ ഹർജികളും കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
ഓർഡിനൻസിന് നിയമ സാധുത ഉണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമല്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. ഇതിൽ ഭരണഘടനാ നൽകുന്ന അവകാശങ്ങളുടെ ലംഘനമില്ല. ഏപ്രിൽ മാസത്തിലെ ശമ്പളത്തിലെ വിഹിതം ഓർഡിനൻസ് അനുസരിച്ചു പിടിച്ചതായും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സർക്കാർ വാദങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി.
വിവിധ സർവീസിലുള്ള ജീവനക്കാർക്കു പുറമേ, യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള എൻജിഒ സംഘ്, കേരള എൻജിഒ അസോസിയേഷൻ, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ, പിഎസ്സി എംപ്ലോയീസ് അസോസിയേഷൻ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ, വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ, ഫോറം ഫോർ ജസ്റ്റിസ് തുടങ്ങിയവരായിരുന്നു ഹർജിക്കാർ. ജീവിതം പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രാവർത്തകരെ ഓർഡിനൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്സസ് യൂണിയനും ഹർജി നൽകിയിരുന്നു.
ശമ്പള ഓർഡിനൻസിന് സ്റ്റേയില്ല; സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി
By
May 5, 2020 2:58 pm