കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മരണം 100 കടന്നു. 125 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നത്.
മരണ നിരക്ക് കുത്തനെ അധികരിക്കുന്നതോടെ ലോക്ക് ഡൗൺ പിൻവലിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റിയുള്ള ആലോചനകൾ കേന്ദ്രസർക്കാരിൻ്റെ 11 എംപവേർഡ് കമ്മറ്റികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വൈറസ് ബാധ കൂടുതലുള്ള സ്ഥലങ്ങൾ പൂർണമായും സീൽ ചെയ്യാനുള്ള ആലോചനകളാണ് നടക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്തെ 272 ജില്ലകളിൽ 62 ജില്ലകളിലാണ് വ്യാപനത്തിൻ്റെ 80 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ 3 ജില്ലകൾ ഉൾപ്പെടെ ആണിത്. ഈ ജില്ലകൾ പൂർണമായി സീൽ ചെയ്യുമെന്നാണ് സൂചന. ബാക്കി 210 ജില്ലകളിൽ ലോക്ക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.
അതേ സമയം, രോഗപരിശോധന ഇപ്പോൾ വേഗത്തിലാക്കിയിട്ടുണ്ട്. വരുന്ന 3 ദിവസത്തിനുള്ളിൽ പെൻഡിംഗ് കേസുകൾ തീർക്കാനാണ് ശ്രമം.
അതേ സമയം, സംസ്ഥാനത്ത് 8 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്ന് വന്നതാണ്. നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.