ഭക്ഷണത്തെ ചൊല്ലി പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ നടത്തിയ പ്രതിഷേധം ജില്ലാ കലക്ടര്‍ എസ്.സുഹാസും എസ്പിയും ചേർന്ന് ഒത്തുതീർപ്പാക്കി. ഉത്തരേന്ത്യൻ രീതിയിലുള്ള ഭക്ഷണം വേണമെന്നായിരുന്നു പ്രധാനമായുള്ള ആവശ്യം. പെരുമ്പാവൂർ ഭായ് കോളനിയിലെ ലേബർ ക്യാമ്പിന് മുന്നിലായിരുന്നു പ്രതിഷേധം. 3000 ത്തിലധികം അതിഥി തൊഴിലാളികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. നേരത്തെ തന്നെ പൊലീസെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ വഴങ്ങിയില്ല. പിന്നീട് എസ്പിയും റവന്യൂ അധികൃതരും, തൊട്ടു പിന്നാലെ ജില്ലാ കലക്ടറും സ്ഥലത്തെത്തി.
കർഫ്യൂ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല എന്ന് അറിയിച്ചു. നാട്ടിലേക്ക് തിരികെ പോകാനുള്ള സൗകര്യം തൽക്കാലം ഏർപ്പാടാക്കാനാകില്ലെന്നും ഭക്ഷണം ഉടൻ ലഭ്യമാക്കുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിവിധ ഭാഷകളില്‍ കലക്ടറും എസ്പിയും അടക്കം തൊഴിലാളികളോട് മൈക്കിലൂടെ സംവദിച്ച ശേഷമാണ് അനുനയം സാധ്യമായത്.