ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായി ആരോപണവുമായി ആം ആദ്മി പാർട്ടി. ഇതിനു തെളിവായി വീഡിയോകളും പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച എഎപി മുതിർന്ന നേതാവ് സഞ്ജയ് സിംഗാണ് കൃത്രിമം നടന്നതിനു തെളിവായി വീഡിയോകൾ പുറത്തുവിട്ടത്. വോട്ടിംഗ് യന്ത്രങ്ങൾ അനധികൃതമായി കടത്തിക്കൊണ്ടുപോയെന്ന് സഞ്ജയ് സിംഗ് ആരോപിച്ചു.
ബാർബർപുർ മണ്ഡലത്തിലെ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ബൂത്തിൽ ഒരു ഉദ്യോഗസ്ഥനെ വോട്ടിംഗ് യന്ത്രവുമായി ആളുകൾ പിടികൂടിയെന്നും സഞ്ജയ് സിംഗ് പറയുന്നു. വോട്ടിംഗ് യന്ത്രവുമായി നിരത്തിലൂടെ പോകുന്ന വീഡിയോയ്ക്കൊപ്പം ഇവ എങ്ങോട്ടു കൊണ്ടുപോകുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്ന് സഞ്ജയ് സിംഗ് ആവശ്യപ്പെടുന്നു. അടുത്തെങ്ങും പോളിംഗ് ബൂത്തുകളില്ല. ഇവ എങ്ങോട്ടുകൊണ്ടുപോകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം- സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു.
എന്നാൽ പോളിംഗിനായി ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങൾ പാർട്ടി ഏജന്റുമാരുടെ മുൻപിൽവച്ച് മുദ്രചെയ്ത് പോളിംഗ് സ്റ്റേഷനുകളിൽനിന്ന് സ്ട്രോംഗ് റൂമുകളിലേക്ക് നേരിട്ടുമാറ്റുകയായിരുന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ പറഞ്ഞു.
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായി ആരോപണവുമായി ആം ആദ്മി പാർട്ടി
By
February 9, 2020 4:15 pm