ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സേവനം മൗലികാവകാശമെന്ന് സുപ്രീംകോടതി. സുരക്ഷയും സ്വാതന്ത്ര്യവും തുല്യമായി പരിഗണിക്കണമെന്നും സുപ്രീംകോടതി. കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി. കശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും സുപ്രീകോടതി വ്യക്തമാക്കി. വിലക്ക് കുറച്ച് കാലത്തേക്കേ അനുവദിക്കാനാവുകയുള്ളുവെന്നും സുപ്രീംകോടതി.
കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും പുന: പരിശോധിക്കണമെന്നും സുപ്രീംകോടതി. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ജനങ്ങള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും ഉറപ്പാക്കുകയാണ് കോടതിയുടെ ഉത്തരവാദിത്വം. നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.
144ാം വകുപ്പു പ്രകാരമുള്ള നിരോധനാജ്ഞ പൗരന്മാരുടെ നിയമപരമായ അഭിപ്രായ പ്രകടനങ്ങള്‍ അടിച്ചമര്‍ത്താന്‍ വേണ്ടിയാവരുതെന്ന് കോടതി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണമാണ്. ചില വ്യാപാര, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണിരിക്കുന്നത്. വ്യാപാരത്തിനുള്ള അവകാശം ഭരണഘടനയുടെ 19 -1 ജി വകുപ്പു പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു.
കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധാ ഭാസിന്‍, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ഹര്‍ജിക്കാര്‍. ജസ്റ്റിസുമാരായ എന്‍വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ് എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്. നിയന്ത്രണങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇതു മൂലം ഒരു ജീവന്‍ പോലും നഷ്ടമായിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx