ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ചവർ അറസ്റ്റിലായി. വിദ്യാർത്ഥികളും അറസ്റ്റിലായി. അറസ്റ്റിലായവരിൽ വിദേശ വനിതയും ഉൾപ്പെടുന്നു. വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയില്‍ പ്രതിഷേധത്തിനായി ഒത്തു ചേര്‍ന്നത്.
ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചു.
ചരിത്രകാരൻ രാമചന്ദ്ര ഗുഹ ഉൾപ്പെടെയുള്ളവരും അറസ്റ്റിലായി. ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിക്കുകയും ഭരണഘടനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് രാമചന്ദ്രഗുഹ പ്രതികരിച്ചു. പൊലീസുകാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. വിവേചനപരമായ ഒരു നിയമത്തിനെതിരെ തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു, അച്ചടക്കത്തോടെയായിരുന്നു പ്രതിഷേധം. എല്ലാവരും സമാധാനപരമായാണ് പ്രതിഷേധിച്ചത്. ഏതെങ്കിലും തരത്തിലുള്ള അക്രമം അവിടെ കാണാന്‍ കഴിഞ്ഞോ എന്നും രാമചന്ദ്രഗുഹ ചോദിച്ചു. പറഞ്ഞുതീരും മുമ്പേ അദ്ദേഹത്തെ പൊലീസ് തള്ളിനീക്കുകയായിരുന്നു.
അതേസമയം പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോള്‍ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിലാണുള്ളത്. സമര സ്ഥലത്തേക്ക് ഇവർ പോവുകയായിരുന്ന ബസ് പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.