കൊല്ലം: ക്ലാസ് മുറിയിൽ പാമ്പ്കടിയേറ്റ വിദ്യാർഥിനി മരിച്ച സംഭവം വിവാദമായതിനു പിന്നാലെ കൊല്ലത്തും സ്കൂൾ അധികൃതർക്കെതിരെ സമാന ആരോപണവുമായി വിദ്യാർഥിയുടെ ബന്ധുക്കൾ. സ്കൂളിൽ നിന്ന് വനത്തിൽ പഠനയാത്രയ്ക്കു പോകവേ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് ചികിത്സ വൈകിച്ചെന്നാണ് പരാതി. സ്കൂൾ അധികൃതര്ക്കെതിരെ ബന്ധുക്കൾ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകും.
കൊട്ടാരക്കര നെടുമൺകാവ് ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി എ.എസ്. അഭിനവിനെയാണ് (12) പാമ്പു കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോലെജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 16 നാണ് പഠനയാത്രയ്ക്കായി കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം തെന്മല വനത്തിൽ എത്തിയത്. രാവിലെ 11.30 ഓടെ വനത്തിലൂടെ സഞ്ചരിക്കുമ്പോൾ കുട്ടിയുടെ കാലിൽ പാമ്പ് കടിയേറ്റു.
ഉടൻ പാലരുവിയിലെ സ്വകാര്യ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആന്‍റി വെനം കുത്തിവയ്ക്കാൻ രക്ഷകർത്താവിന്‍റെ സമ്മതപത്രം വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. പ്രഥമാധ്യാപികയുടെ സമ്മതപത്രം മതിയാകുമെന്ന് പിന്നീട് പറഞ്ഞെങ്കിലും അധ്യാപിക അതു നൽകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കൊട്ടാരക്കരയിൽ നിന്ന് രക്ഷിതാക്കൾ എത്തിയ ശേഷം ആന്‍റി വെനം നൽകിയാൽ മതിയെന്ന് പ്രഥമാധ്യാപിക നിർബന്ധം പിടിച്ചെന്നും, അതു കാരണം കുട്ടിയുടെ നില ഗുരുതരമായെന്നും ബന്ധുക്കൾ പറയുന്നു. തീർത്തും ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉച്ചയോടെയാണ് ഐസിയുവിലേക്കു മാറ്റിയത്.