കൊച്ചി:കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിനും ചലച്ചിത്ര അക്കാദമിക്കും ഹൈക്കോടതി നോട്ടീസ്. സിനിമകളുടെ തിരഞ്ഞെടുപ്പിനെതിരെ ഒരു കൂട്ടം സംവിധായകർ നൽകിയ ഹർജിയിലാണ് നോട്ടീസ്. തിരഞ്ഞെടുക്കപ്പെട്ടത് കച്ചവട സിനിമകൾ മാത്രമെന്ന് ആക്ഷേപം. സ്വതന്ത്ര സിനിമകൾ പട്ടികയിൽ ഇടം കിട്ടിയില്ലെന്നും ആക്ഷേപം.
മലയാള സിനിമ ഇന്ന് വിഭാഗത്തിൽ 12 സിനിമകളാണ് തെരഞ്ഞെടുക്കേണ്ടത്. എന്നാൽ 92 സിനിമകൾ സെലക്ഷൻ കമ്മിറ്റിയുടെ മുന്നിലെത്തി. സംവിധായകൻ ടിവി ചന്ദ്രന്റെ നേതൃത്യത്തിലെ കമ്മിറ്റി 12 സിനിമകൾ തെരഞ്ഞെടുത്തതിൽ 6 എണ്ണം കൊമേഴ്സ്യൽ സിനിമകളായിപ്പോയതാണ് പ്രതിഷേധത്തിന് കാരണമായത്.
മമ്മൂട്ടിയുടെ ഉണ്ട ഉൾപ്പെടെയുള്ള സിനിമകളിൽ ഈ ആറ് എണ്ണവും തീയറ്ററുകളിൽ വിജയം നേടിയതും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്തതും ഡിവിഡി വരെ പുറത്തിറങ്ങിയതുമാണ് എന്നതാണ് സമാന്തരസിനിമാ പ്രവർത്തകരെ പ്രകോപിതരാക്കിയത്. തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെ എസ്.സുനിൽകുമാർ, മുൻ ഐഎഫ്എഫ്കെ മേളകളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന സന്തോഷ് ബാബുസേനൻ, തിരസ്കരിക്കപ്പെട്ട ജലസമാധി എന്ന സിനിമയുടെ സംവിധായകൻ വേണുനായർ, പ്രതാപ് ജോസഫ്, “മുറിവുകൾ പുഴയാകുന്നു” സിനിമയുടെ സംവിധായകൻ പി.കെ.സുനിൽനാഥ്തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി സമാന്തരസിനിമ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.