അബ്ദുള്ളപൂർ: തെലങ്കാനയിൽ ഭൂമി തർക്കത്തെത്തുടർന്ന് നാട്ടുകാരൻ തീകൊളുത്തിയ തഹസിൽദാരെ രക്ഷിക്കാനുളള ശ്രമത്തിനിടെ പൊളളലേറ്റ ഡ്രൈവറും മരിച്ചു. അബ്ദുളളാപൂർ റവന്യൂ ഓഫീസിലെ ഡ്രൈവർ ഗുരുനാഥനാണ് മരിച്ചത്. സുരേഷ് എന്നയാൾ ഓഫീസിലെത്തി തീകൊളുത്തിയ തഹസിൽദാർ വിജയ റെഡ്ഡി ഇന്നലെ മരിച്ചിരുന്നു. ഇവരെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഗുരുനാഥന് എൺപത് ശതമാനത്തോളം പൊളളലേറ്റിരുന്നു.
60 ശതമാനം പൊള്ളലേറ്റ പ്രതി സുരേഷും രണ്ട് ജീവനക്കാരും ചികിത്സയിലാണ്. തെലങ്കാന വിദ്യാഭ്യാസ മന്ത്രി പി സാബിത ഇന്ദ്ര റെഡ്ഡി, കോൺഗ്രസ് എംപി വെങ്കിട റെഡ്ഡി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തഹസിൽദാർ ഓഫീസ് സന്ദർശിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ ഓഫീസിന് മുന്നിൽ റവന്യൂ ഉദ്യോഗസ്ഥർ പ്രതിഷേധ സമരം നടത്തിയിരുന്നു.