ഇടുക്കി: കുളിമുറിയിൽ ജൻമം നൽകിയ നജവാത ശിശുവിനെ കൊലപ്പെടുത്തിയത് മുലപ്പാൽ കൊടുത്ത ശേഷം. കുട്ടിയുടെ അമ്മയും വിദ്യാർഥിനിയുമായ വാത്തിക്കുടി വെട്ടത്തുചിറയിൽ ചഞ്ചൽ (20) അറസ്റ്റിലായി. പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ചഞ്ചലിനെ കോടതിയിൽ ഹാജരാക്കി.
കുഞ്ഞിനെ പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നാണ് മുലപ്പാൽ ഉള്ളിൽ ചെന്നതായി വ്യക്തമായത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്നാണ് ഇന്ന് കുട്ടിയുടെ അമ്മ ചഞ്ചലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചഞ്ചൽ സ്വന്തം വീടിനു സമീപത്തെ കുളിമുറിയിൽ പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി മുലപ്പാല്‍ കൊടുത്ത ശേഷം നനഞ്ഞ തുണിയുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസിനാട് യുവതി പറഞ്ഞു.
ചഞ്ചല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടർന്ന് കുഞ്ഞുമായി പഠനമുറിയിലെത്തിയ ചഞ്ചൽ തുണിയില്‍ കിടത്തിയശേഷം തയ്യലിന് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുട്ടിയെ വേര്‍പെടുത്തി. പിന്നീട് ശുചിമുറിയില്‍ പോയി ഡ്രസ് മാറിയ ശേഷം തിരികെ വന്ന് കുഞ്ഞിനെ മുലപ്പാല്‍ കൊടുക്കുകയും തുടച്ച് വൃത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം നനഞ്ഞ തുണിയുപയോഗിച്ച് കഴുത്തിന് ചുറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
തുടർന്ന് കുഞ്ഞിന്റെ ജഡം ഉപേക്ഷിക്കാൻ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ സൂക്ഷിക്കുകയായിരുന്നു. രാത്രിയില്‍ ജഡം മറവ് ചെയ്യാൻ പുരുഷ സുഹൃത്തിന്റെ സഹായം തേടുകയും വാട്സാപ്പിൽ ഫോട്ടോ അയക്കുകയും ചെയ്തു. സുഹൃത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.
ഇന്നലെ കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്ന് യുവതിയെ ഡിസ്ചാര്‍ജ് ചെയതതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് യുവതിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ചഞ്ചല്‍ കട്ടപ്പനയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. മണിയാറന്‍കുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും ഇയാള്‍ രണ്ടുമാസം മുമ്പ് ആത്മഹത്യചെയ്തതായും യുവതി പൊലീസിനോട് പറഞ്ഞു.