കോഴിക്കോട്: വിവാഹം കഴിഞ്ഞ് കൂടത്തായിലെത്തിയ ജോളി ഒരു വർഷം ഭർതൃവീട്ടിൽ നിന്നും മാറി നിന്നതായി വിവരം ലഭിച്ചു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
എം.കോം പഠനം പൂർത്തിയാക്കിയെന്ന പേരിലാണ് ജോളി വിവാഹിതയായത്. തുടർന്ന് ബിഎഡ് പഠിക്കാനെന്ന പേരിലാണ് ജോളി ഭർതൃ വീട്ടിൽ നിന്നും മാറിയത് . യഥാർഥത്തിൽ ജോളി പ്രീഡിഗ്രി പോലും പാസായിരുന്നില്ലെന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോട്ടായിരുന്ന ജോളിക്ക് പരീക്ഷകളെ ഭയമായിരുന്നു. സ്കൂൾ പഠനത്തിനു ശേഷം നെടുങ്കണ്ടത്ത് പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും ഫൈനൽ പരീക്ഷ എഴുതിയില്ല.
എന്നാൽ പിന്നീട് എങ്ങനെ പാലായിലെ ടൂട്ടോറിയൽ കോളജിൽ ജോളി ബി കോമിനു ചേർന്നുവെന്നത് ഇപ്പോഴും അവ്യക്തമാണ്. ഇതിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ ജോളിയുടെ വിദ്യാഭ്യാസം സംബന്ധിച്ച രേഖകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പിന്നീട് വിവാഹ ശേഷം ബിഎഡ് പഠിക്കാനെന്നു പറഞ്ഞ് ഭർതൃവീട്ടിൽ നിന്നും മുങ്ങിയ ജോളി ഇക്കാലയളവിൽ ബ്യൂട്ടീഷൻ, കംപ്യൂട്ടർ കോഴ്സുകൾ പഠിച്ചിരിക്കാമെന്നാണ് വിലയിരുത്തുന്നത്. താൻ ഉന്നത വിദ്യാഭ്യാസമുള്ള ആളാണെന്ന് ഭർതൃവീട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു ജോളിയുടെ ലക്ഷ്യം.
വിവാഹത്തിനു മുൻപ് നാട്ടിലും വിദ്യാഭ്യാസത്തെ കുറിച്ച് ജോളിയും വീട്ടുകാരും കളവാണ് പറഞ്ഞിരുന്നത്. ജോളിക്ക് പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമേ ഉള്ളുവെന്ന് തുറന്നു പറയാൻ വീട്ടുകാരും തയാറായില്ല. സ്വന്തം വീട്ടിൽ നിന്നു തന്നെ ജോളി കള്ളത്തരം പഠിച്ചുതുടങ്ങിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം കട്ടപ്പനിയിലെ കുടുംബ വീട്ടിലും ബന്ധുവീടുകളിലും എത്തിയ അന്വേഷണ സംഘം ജോളിയുടെ ബാല്യകാലത്തെ കുറിച്ച് വ്യക്തമായ വിവരം ശേഖരിച്ചിരുന്നു.