പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. അതേസമയം നടുറോഡില്‍ യാക്കോബായ വിഭാഗം പ്രാര്‍ത്ഥന നടത്തി. പള്ളിയിലും പരിസരത്തും കനത്ത പോലീസ് സുരക്ഷയാണ്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു ഞായറാഴ്ച രാവിലെ കുര്‍ബാന നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം യാക്കോബായ വിഭാഗത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നും ഇന്നുണ്ടായില്ല. പള്ളിയും പരിസരങ്ങളും ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ്.
വൈദികന്‍ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണു വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചത്. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യാക്കോബായ സഭയുടേതായ ചിഹ്നങ്ങളും മറ്റും പള്ളിയിലുണ്ടെങ്കില്‍ അത് നശിപ്പിക്കരുതെന്നും പോലീസ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 7.15-ഓടെയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചത്. 7.30-ന് പ്രഭാത പ്രാര്‍ത്ഥനയും 8.30-ന് ദിവ്യബലിയും നടത്തി.
ക്രമസമാധാനപ്രശ്‌നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലേക്കു മാറ്റാനും നിര്‍ദേശമുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗം മലങ്കര മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയടക്കമുള്ള പുരോഹിതര്‍ക്കു മതപരമായ ചടങ്ങ് നടത്താമെന്നും 1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.