കൊച്ചി: ഓർത്തഡോക്സ് സഭക്ക് ഒരു പള്ളിയും വിട്ടു നൽകില്ലെന്ന് യാക്കോബായ സഭാ അധ്യക്ഷൻ. പള്ളികൾക്കു വേണ്ടി സമരം ചെയ്തതിനു 609 കേസുകൾ തനിക്കെതിരെ ഉണ്ടെന്ന് കാതോലിക്ക ബാവ മറൈൻ ഡ്രൈവിൽ പറഞ്ഞു. ഇനിയും സമരം തുടരുമെന്നും ശ്രേഷ്ട ബാവ പറഞ്ഞു.ഏതെങ്കിലും പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ താൻ മുന്നിലുണ്ടാകും എന്നും ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പറഞ്ഞു.യാക്കോബായ സഭക്ക് പിന്തുണയുമായി ബെന്നി ബെഹ്നാൻ,കെ ബാബു,അനൂപ് ജേക്കബ്, മാർത്തോമ്മ സഭയിലെ വലിയ മെത്രാപ്പൊലിത്ത എന്നിവർ ഉപവാസ പന്തലിലെത്തി.
യാക്കോബായ സഭക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സഭയിലെ മെത്രാപ്പോലീത്തമാർ ബസേലിയസ് തോമസ് പ്രഥമൻ ബാവായുടെ നേതൃതത്തിൽ മറൈൻ ഡ്രൈവിൽ ഏകദിന ഉപവാസം നടത്തുകയാണ്.
പന്ത്രണ്ട് മണിക്കൂറാണ് ഉപവാസം. സുപ്രീംകോടതി വിധി മറയാക്കി ഓര്‍ത്തഡോക്സ് വിഭാഗം പള്ളികള്‍ കയ്യേറുന്നു എന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം.
രാവിലെ എട്ടരയോടെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നേതൃത്വത്തില്‍ മെത്രാന്മാര് ഉപവാസം ആരംഭിച്ചത്. കഴിഞ്ഞ ദിവസം കണ്ടനാട് പള്ളിയിലടക്കം ഓര്‍ത്തഡോക്സ് വിഭാഗത്തിനനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയിരുന്നു. അടുത്ത ദിവസം പിറവം സെന്റ് മേരീസ് പള്ളിയിലും പ്രവേശിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും തങ്ങള്‍ക്കും പള്ളികളില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഉപവാസസമരം നടത്തുന്നത്.
വിശ്വാസപ്രകാരം മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള അവകാശം പോലും തങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. കാലങ്ങളായി തങ്ങള്‍ ആരാധന നടത്തിയിരുന്ന പള്ളികളില്‍ പോലും ഇപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റു വഴികളൊന്നുമില്ലാത്തതുകൊണ്ടാണ് ഉപവാസസമരം നടത്തുന്നതെന്നും യാക്കോബായ വിഭാഗം പറയുന്നു.