വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. തീരത്തിന് തൊട്ടടുത്ത് കൂടി കടന്നുപോകും. ശക്തമായ മഴയുംകടല്ക്ഷോഭവും തുടരും. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ചുഴലിക്കാറ്റിന്റെ ദിശ മാറിയതായി ഇന്ന് രാവിലെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.
ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയ്ക്ക് സമാന്തരമായി മണിക്കൂറില്‍ 180 കിമീ വേഗതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വായു ചുഴലിക്കാറ്റ് കടന്നു പോകും. അതേ സമയം തീരത്തിന് സമാന്തരമായാണ് കാറ്റിന്റെ സഞ്ചാരപഥം എന്നതിനാല്‍ ഗുജറാത്ത് തീരത്ത് അതീവജാഗ്രത തുടരുകയാണ്. അമ്രേലി, ഗിർ സോംനാഥ്, ദിയു, ജുനാഗർ, പോർബന്ദർ, രാജ്കോട്ട്, ജാംനഗർ, ദേവ്ഭൂമി ദ്വാരക, കച്ച് എന്നീ പ്രദേശങ്ങളെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
മൂന്ന് ലക്ഷത്തിലേറെ ആളുകളെ തീരപ്രദേശത്ത് നിന്നും ഗുജറാത്ത് സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. എഴുപതോളം ട്രെയിനുകള്‍ റദ്ദാക്കി. അടിയന്തര സാഹചര്യങ്ങളില്‍ സര്‍വീസ് നടത്താനുള്ള ട്രെയിനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.