ന്യൂഡൽഹി: കിംഗ്സ് ഇലവൻ പഞ്ചാബ് ടീം സഹഉടമ നെസ് വാഡിയയ്ക്കു ജപ്പാനിൽ തടവുശിക്ഷ. അവധി ആഘോഷത്തിനിടെ ജപ്പാനിലെത്തിയ നെസ് വാഡിയ മയക്കുമരുന്ന് കൈവശം വച്ചു പിടിയിലാകുകയായിരുന്നു.
ബോംബെ ബർമ ഗ്രൂപ്പ് ചെയർമാൻ കൂടിയാണ് വാഡിയ. വാഡിയ ഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ നുസ്ലി വാഡിയയുടെ മൂത്ത മകനാണ് നെസ് വാഡിയ. മാർച്ചിലാണ് നെസ് വാഡിയ ജാപ്പനീസ് വിമാനത്താവളത്തിൽ പിടിയിലാകുന്നത്.
25 ഗ്രാം കഞ്ചാവാണ് നെസ് വാഡിയയുടെ പോക്കറ്റിൽനിന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്വകാര്യ ഉപയോഗത്തിനായാണ് താൻ മയക്കുമരുന്ന് കൈയിൽ കരുതിയതെന്ന് വാഡിയ സമ്മതിച്ചു.
ജപ്പാനിലെ ജില്ലാ കോടതിയാണ് വാഡിയയ്ക്കു ശിക്ഷ വിധിച്ചത്. വാഡിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ബോംബെ ഡൈയിംഗ്, ഗോഎയർ, വാഡിയ ടെക്നോ എൻജിനീയറിംഗ് സർവീസസ് തുടങ്ങിയ കന്പനികളുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് നെസ് വാഡിയ.
ബോളിവുഡ് നടി പ്രീറ്റി സിന്റയുടെ മുൻ കാമുകൻ കൂടിയാണ് വാഡിയ. 2005 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. 2009-ൽ ഇവർ പിരിഞ്ഞു. വാഡിയ ഒരു പാർട്ടിക്കിടെ തന്നെ മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി പ്രീറ്റി സിന്റ രംഗത്തുവന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് കേസ് അവസാനിപ്പിച്ചു