കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനാണ് ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും ബോധപൂര്‍വമായ ശ്രമമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ ഈ ലക്ഷ്യവുമായാണ് കേരളത്തിലെത്തുന്നത്. എന്നാല്‍ ഇവിടുത്തെ ജനാധിപത്യ അന്തരീക്ഷം ബി.ജെ.പി ദേശീയ നേതാക്കള്‍ക്ക് നേരില്‍ മനസിലാക്കാന്‍ സാധിച്ചുവെന്നതാണ് ജനരക്ഷാ യാത്രകൊണ്ടുണ്ടായ മെച്ചം. യാത്രയില്‍ പങ്കെടുക്കാനെത്തിയ യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കളെ കേരളത്തില്‍ ആരും തടഞ്ഞില്ല.
നേരത്തെ കേരളാ മുഖ്യമന്ത്രിയേയും എ.ഐ.വൈ.എഫിന്റെ മാര്‍ച്ചും മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പി തടഞ്ഞവരാണ്. സ്വന്തം സംസ്ഥാനത്തില്‍ ഏഴുവര്‍ഷത്തോളം കാലുകുത്താനാവാതിരുന്ന അമിത്ഷായാണ് കേരളം ജിഹാദികളുടെ നാടെന്ന് ആരോപിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കണം. എന്നാല്‍ കേന്ദ്രഭരണത്തിലെ ഏകാധിപത്യ പ്രവണതയെയല്ല, കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെയാണ് എതിര്‍ക്കേണ്ടതെന്ന് യു.ഡി.എഫ് ധരിക്കുന്നുണ്ടെങ്കില്‍ അവരെ രക്ഷിക്കാന്‍ ആര്‍ക്കുമാകില്ലെന്നും കാനം പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യസ്വഭാവവും ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു മതംഒരു ഭാഷ എന്നതാണ് അവരുടെ അജണ്ട. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഭ്രാന്തന് ആശയങ്ങള്‍ കാരണം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. രാജ്യത്തെ സാമ്പത്തികനില ഗുരുതരമാണെന്ന് പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും മുന്‍ ധനമന്ത്രിയുമായി നടത്തിയ വിവാദത്തെ തുടര്‍ന്ന് തെളിഞ്ഞു. ഒരു രാജ്യം ഒരു നികുതിയെന്നു പറഞ്ഞ് ജി.എസ്.ടി നടപ്പിലാക്കി പരാജയപ്പെട്ടശേഷം, ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാണ് പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനാണ് ജാതിയും വര്‍ഗീയതയും മതവും വിഷയമാക്കുന്നതെന്നും കാനം പറഞ്ഞു.