കഥയേക്കുറിച്ചോ താരങ്ങളുടെ ലുക്കിനേക്കുറിച്ചോ യാതൊരു സൂചനയും നൽകാതെയാണ് മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ അവസാനിച്ചത്. ഈസ്റ്റർ ദിനത്തിൽ വാലിബനേക്കുറിച്ചുള്ള സുപ്രധാനമായ വിവരം പുറത്തുവന്നിരിക്കുകയാണ്.
ആരാധകരെ ആവേശത്തിലാക്കുന്ന ആ വാർത്ത മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനേക്കുറിച്ചാണ്. ഈ വിഷുദിനത്തിൽ ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ്ലുക്ക് ഇറങ്ങും. മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. സിനിമയുടെ പുതിയ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ഭീമാകാരമായ കാൽപ്പാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും മോചനത്തിന്റെയും ഈ ദിവസം ഇതാ ഒരു സുപ്രധാനവിവരം എന്നാണ് മോഹൻലാലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തുടങ്ങുന്നത്.
ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. എന്താവും ലിജോ ജോസ് പെല്ലിശ്ശേരി കാത്തുവെച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ‘മലൈക്കോട്ടൈ വാലിബൻ’. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക എന്നാണ് സിനിമാപ്രേമികൾക്കിടയിലെ അഭ്യൂഹങ്ങൾ
മണികണ്ഠൻ ആചാരി, ഹരീഷ് പേരടി എന്നിവരാണ് സിനിമയിൽ രണ്ട് പ്രധാനവേഷങ്ങളിലെത്തുന്നത്. പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.