ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതുവഴി സെക്കന്‍ഡില്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്.
“നേരത്തെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 825 ഘനയടി വെള്ളമാണ് ഒഴുക്കിയിരുന്നത്. എന്നാല്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നുവിട്ട് ജലനിരപ്പ് 138 അടിയിലെത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍ 138 അടിയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ, പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരും. നേരത്തെ മുല്ലപ്പെരിയാര്‍ തുറന്നതിനെ തുടര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഉന്നതതലയോഗം ചേരും.
ജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്. 138. 95 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍. അണക്കെട്ടിലേക്ക് 3160 അടി ജലം ഒഴുകിയെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്സ് ജലമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
അണക്കെട്ട് തുറന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് താഴാത്ത, സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുകയോ, സ്പില്‍വേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാടിന് രേഖാമൂലം കത്തു നല്‍കിയതായും മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കിയിരുന്നു.